സ്ഥലതന്ത്രം ഒരു വര്‍ഗീയ ബീജമാണ്‌

2116

 തന്റെ രാഷ്ട്രീയ ലഘുലേഖയുടെ ആരംഭത്തില്‍ സവര്‍ക്കര്‍ ഇങ്ങനെ രേഖപ്പടുത്തുന്നുണ്ട്: ”ഹിന്ദുത്വം ഒരു വാക്കല്ല ഒരു ചരിത്രമാണ്”. ഇങ്ങനെ തുടങ്ങി ഈ ചരിത്രം ഒരു പ്രത്യേക ഭൂമിശാസ്ത്രവുമായി കെട്ടുപിണഞ്ഞുകിടക്കുന്നതെങ്ങനെയെന്ന് കാണിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഹിന്ദുവിനെ നിര്‍വചിക്കാന്‍ സവര്‍ക്കര്‍ മുന്നോട്ടുവയ്ക്കുന്ന ഭൂപ്രദേശാധിഷ്ഠിത പരീക്ഷ, ‘ഒരു പുണ്യഭൂമിശാസ്ത്രത്തെക്കുറിച്ചുള്ള അവകാശവാദത്തിലാണ് ഊന്നി നില്‍ക്കുന്നത്. അദ്ദേഹം ഉന്നയിച്ച മൂന്നു മാനദണ്ഡങ്ങളില്‍, പിതൃഭൂ, ജാതി എന്നിവയെക്കാളധികം പൂണ്യഭൂവിനാണ് പ്രധാന്യം കല്‍പ്പിക്കുന്നത്.
ഇന്നത്തെ ഇന്ത്യന്‍ സമൂഹത്തിലും രാഷ്ട്രീയത്തിലും ഹിന്ദുത്വ സ്ഥലതന്ത്രങ്ങള്‍ വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. സമുദായത്തെയും ഭൂപ്രദേശത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണി മാറ്റിക്കൊണ്ട്, ദേശീയ ഇടത്തെ പുനര്‍നിര്‍വചിക്കാനാണ് അവരുടെ ശ്രമം. മറ്റു പ്രത്യയശാസ്ത്രങ്ങളില്‍ നിലയുറച്ച ദേശീയ ഇടത്തെ അവിടെനിന്ന് ഇളക്കിമാറ്റി, ഹൈന്ദവ അധീശത്വത്തിന്റെ ചട്ടക്കൂടിനുള്ളില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് പറഞ്ഞു കൊണ്ടാണ് സതീശ് ദേശ്പാണ്ഡെ തന്റെ ‘സമകാലിക ഇന്ത്യ: ഒരു സാമൂഹശാസ്ത്രവീക്ഷണം’ എന്ന കൃതിയില്‍ ‘ഹിന്ദുത്വവും അതിന്റെ സ്ഥലതന്ത്രങ്ങളും’ എന്ന അധ്യായത്തില്‍ സവര്‍ക്കറും പുണ്യഭൂമിയായ ദേശവും ആരംഭിക്കുന്നത്.
ഈ പുണ്യഭൂ മാതൃകയുടെ അടിസ്ഥാന ധാരണകള്‍ ഇന്ന്, ഇടുങ്ങിയ വര്‍ഗീയതയുടെ പരിസരങ്ങള്‍ക്കപ്പുറത്തായി സ്ഥിതിചെയ്യുന്ന നിരവധി പ്രചരണങ്ങളില്‍ പോലും പ്രസക്തമായി തുടരുന്നുവെന്ന കാര്യം വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഹിന്ദു പുരാണങ്ങളും ഹൈന്ദവ ഇതിഹാസങ്ങളും, ദൈവങ്ങളുടെ അരങ്ങ് നാടിന്റെ അങ്ങോളമിങ്ങോളം നിറഞ്ഞുനിന്നു എന്നാണ് പഠിപ്പിക്കുന്നതെന്ന് ഡേവിഡ് മാന്‍ഡെല്‍ വാദിക്കുന്നുണ്ട് (വാന്‍ഡെര്‍ മിര്‍ 1996)
ദേശമെന്ന ദേശീയതയെ അക്രമോത്സുകയാക്കി മാറ്റാന്‍, ഭൂമിശാസ്ത്ര മാനങ്ങള്‍ സഹായിച്ചിട്ടുണ്ട്. മത വര്‍ഗീയതയെന്നാല്‍, മത്സരാധിഷ്ഠിതമായ അപ-മതേതരവത്കരണമത്രേ (രീാുലശേശേ്‌ല റലലെരൗഹമൃശമെശേീി) (ഢമിമശസ 1993). അപ-മതേതരവത്കരണം വിശ്വാസികളുടെ മനസ്സില്‍ അപഗ്രഥത്തിനപ്പുറം നില്‍ക്കുന്നതും, ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്തതുമായ ചില അവകാശവാദങ്ങളാണ്. ഈ കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍, നമ്മുടെ സമീപകാല ചരിത്രത്തില്‍ ഹിന്ദുത്വം മൂന്നുതരം സ്ഥലതന്ത്രങ്ങളാണ് വിന്യസിച്ചിട്ടുള്ളതെന്നു കാണാം. സ്ഥലങ്ങള്‍ (ജഹമരല)െ, മേഖലകള്‍ (മൃലമ)െ മാര്‍ഗങ്ങള്‍ (ൃീൗലേ)െ എന്നിവയ്ക്ക് ഊന്നല്‍ കൊടുക്കുന്നവ. (സമകാലിക ഇന്ത്യ: സതീശ് ദേശ്പാണ്ഡെ).
ഈ തന്ത്രം ഏറ്റവും ഫലപ്രദമായി പ്രയോഗിക്കപ്പെട്ടത് അയോധ്യയിലെ ബാബരി മസ്ജിദ്-രാമജന്മഭൂമിയുടെ വിമോചനത്തിനു വേണ്ടിയുള്ള പ്രചാരണത്തിലായിരുന്നു. ഗ്രാമങ്ങളിലായിരുന്നു ഈ സ്ഥലത്തെ വൈകാരിക ചിഹ്നമാക്കി മാറ്റിയത.് ബോധപൂര്‍വം സൃഷ്ടിച്ച സ്ഥലതന്ത്രമായിരുന്നു അത്. ഈ സ്ഥലം തന്നെയാണ് രാമജന്മഭൂമി എന്ന ശാഠ്യം കേവലം യാദൃശ്ചികമായി ഉണ്ടായി വന്നതല്ല. ‘ഹിന്ദു’വികാരത്തെ മാനിക്കാന്‍ അവിടെ നില്‍ക്കുന്ന മുസ്‌ലിംപള്ളി തകര്‍ക്കണമെന്ന ലക്ഷ്യംകൂടി ഈ തന്ത്രത്തിനുണ്ട്(സമകാലിക ഇന്ത്യ: സതീശ് ദേശ്പാണ്ഡെ). ക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മിച്ചതെന്ന് പറയുമ്പോള്‍, തമ്മിലടിച്ച് ചോരയൊഴുക്കാന്‍ പറ്റുമെന്നതാണ് അവസ്ഥ. ഈ പരിണിത ഫലത്തെ ആശ്രയിച്ചാണ് രാഷ്ട്രീയ ലക്ഷ്യം രൂപീകരിച്ചിട്ടുള്ളത്. 

ബി.ജെ.പി നേതാക്കള്‍, പ്രത്യേകിച്ച് അവര്‍ക്കിടയിലെ തീവ്രപക്ഷക്കാരായ വിനയ് കട്ടിയാര്‍, മുരളി മനോഹര്‍ ജോഷി, സ്വാതി റിഥംഭര തുടങ്ങിയവര്‍ പൊതുയോഗങ്ങളില്‍ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിന് വിളിച്ചുകൊടുത്ത മുദ്രാവാക്യം ‘മന്ദിര്‍ വഹീം ബനായേംഗേ’ (ക്ഷേത്രം അവിടെത്തന്നെ പണിയും) എന്നായിരുന്നു. എപ്പോഴും ‘അവിടെ തന്നെ’ എന്ന പദത്തിന് ഊന്നല്‍ ലഭിച്ചു. പള്ളി ശേഷിപ്പിക്കാതെ തന്നെ, അതിനു സമീപം ക്ഷേത്രം പണിയാനുള്ള നിരവധി സമവായ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിനിടയില്‍, ഹിന്ദുത്വ പ്രചാരണത്തിന് ആണിക്കല്ലായിത്തുടര്‍ന്നത് ഈ ശാഠ്യം തന്നെ. ആയിരക്കണക്കിനു വര്‍ഷം മുമ്പ് രാമന്‍ ജനിച്ചു എന്നു പറയപ്പെടുന്ന ഈ ചുരുങ്ങിയ ചതുരശ്രമീറ്റര്‍ സ്ഥലംതന്നെ കിട്ടണമെന്ന യുക്തിക്കു വഴങ്ങാത്ത വാദത്തെ ഒരിഞ്ചുപോലും വിട്ടുകൊടുക്കില്ലെന്ന വാദത്തെ ഈ പ്രസ്ഥാനം കീര്‍ത്തിമുദ്രയെന്നോണം എടുത്തണിയുകതന്നെ ചെയ്തു( സമകാലിക ഇന്ത്യ: സതീശ് ദേശ്പാണ്ഡെ; പേജ് 147). മോദി ഭരണത്തില്‍ സന്യാസിമാര്‍ രംഗത്തെത്തിയിരിക്കുന്നത് ക്ഷേത്രം പണിയാന്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന ആവശ്യവുമായാണ്. ഭയ്യാജി ജോഷി, ഉമാഭാരതി, യോഗി ആതിഥ്യനാഥ് തുടങ്ങിയവരാണ് ഇന്ന് ജോഷിയും സംഘവും നേതൃത്വം നല്‍കിയ സ്ഥാനം ഏറ്റെടുത്തിരിക്കുന്നത്.
1983 ഹിന്ദുപരിഷത്ത് സംഘടിപ്പിച്ച ഏകാത്മ യജ്ഞമാണ് രാഷ്ട്രീയ തീര്‍ത്ഥാടനങ്ങളില്‍ ആദ്യത്തേത്. ഹരിദ്വാര്‍ മുതല്‍ കന്യാകുമാരിവരെ, കാഠ്മണ്ഡു മുതല്‍ രാമേശ്വരം വരെ, ഗംഗാസാഗര്‍ മുതല്‍ സോമനാഥ് വരെ. ഇന്ത്യയുടെ നീളവും വീതിയും അങ്ങോളമിങ്ങോളം സഞ്ചരിച്ച മൂന്നു യാത്രകളായിരുന്നു ഏകാത്മ യജ്ഞം. ഇതോടൊപ്പം 47 ഉപയാത്രകളും സംഘടിപ്പിക്കപ്പെട്ടു. 60 ദശലക്ഷം ഇന്ത്യക്കാരെ തങ്ങള്‍ അഭിസംബോധനം ചെയ്തു എന്ന് സംഘാടകര്‍ അവകാശപ്പെട്ടു. അവിടെയുള്ള നദികളില്‍നിന്ന് തീര്‍ത്ഥജലം ഇവിടെ എത്തിച്ചു കൊണ്ടുള്ള പങ്കുചേരലാണ് നടന്നത്. ഈ യജ്ഞത്തിന്റെ ദേശവ്യാപകമായ പ്രചാരണം ‘വന്‍തോതില്‍ പ്രചാരം നേടുകയും അതുവഴി വ്യാപകമായി ആരംഭിക്കാനുള്ള അനുകൂല സാഹചര്യം ഉണ്ടാവുകയും ചെയ്തു’.(വാന്‍ ഡീര്‍ മീര്‍) ഇതിനൊക്കെ ശേഷമാണ് രാഷ്ട്രീയമാനമുള്ള എല്‍.കെ അദ്വാനിയുടെ രഥയാത്ര അയോധ്യയിലേക്ക് പുറപ്പെട്ടത്. പോയ വഴികളില്‍ വര്‍ഗീയ ലഹളകള്‍ സൃഷ്ടിച്ചു. മുരളി മനോഹര്‍ ജോഷിയുടെ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ യാത്ര ശ്രീനഗറില്‍ ദേശീയ പതാക പ്രഹസനത്തില്‍ കലാശിക്കുകയും ചെയ്തു.
ജാഥ നടക്കുന്ന പാത, അതിന്റെ ലക്ഷ്യസ്ഥാനം, ഇവ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് തെരഞ്ഞെടുക്കപ്പെടുന്നവയാണ്(സമകാലിക ഇന്ത്യ: സതീശ് ദേശ്പാണ്ഡെ പേജ് 158). പഴയ നഗരങ്ങള്‍ നേരിടുന്ന പുതിയ പ്രതിസന്ധികളെ കുറിച്ചുള്ള, വിശാല അന്വേഷണത്തിന്റെ ഭാഗമായി സാമൂഹിക ശാസ്ത്രജ്ഞന്‍ രത്‌നാ നായിഡു രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിച്ചിരിക്കുന്നു. ശബരിമലയെ ചുറ്റിപ്പറ്റിയുള്ള ഹിന്ദുത്വ പ്രചാരണവും അയോധ്യ തന്ത്രത്തിന്റെ വകഭേദമാണെന്നു പറയാം. പുണ്യമാക്കപ്പെട്ട ഭൂമികളെ ഹിന്ദുത്വ പരീക്ഷണശാലയാക്കി മാറ്റാനുള്ള രാഷ്ട്രീയ ലക്ഷ്യം കേരളത്തില്‍ നടപ്പിലാക്കാനുള്ള പടപ്പുറപ്പാടിന്റെ ഭാഗമാണിതൊക്കെ. ഈ സ്ഥലതന്ത്രത്തിന്റെ മറ്റൊരു വശം, മൊത്തം ഫലം ഒരു പടക്കളം തീര്‍ക്കലാണ്. അപരന്മാരെ ഏതെങ്കിലും രീതിയില്‍ അപമാനിക്കുന്നതിലൂടെ ‘ഹിന്ദു’വിന് അഭിമാനം അല്ലെങ്കില്‍ ‘ആത്മാഭിമാനം’ സംരക്ഷിക്കപ്പെടുന്ന പോര്‍ക്കളം സൃഷ്ടിച്ചെടുക്കല്‍ ഇതാണ് ലക്ഷ്യം. ‘എന്റ വിജയം എന്നാല്‍ നിന്റെ പരാജയ’മെന്ന ദലൃീൗൊ യുക്തിയിലൂടെ ഹിന്ദുത്വം (മിക്കപ്പോഴും ശത്രു മുസ്‌ലിമാണ്) ശത്രുവിനു മേല്‍ വിജയം നേടുന്നു. അപര സ്ഥാനത്തുള്ളവര്‍ (മുസ്‌ലിം) തര്‍ക്ക കേന്ദ്രമായ സ്ഥലം ഒഴിഞ്ഞു കൊടുത്താല്‍, അത് ഹിന്ദുക്കളുടെ വിജയവും അപര സ്ഥാനത്തുള്ളവരുടെ പരാജയവുമായി എണ്ണപ്പെട്ടു. എന്നാല്‍, അവര്‍ ആ സ്ഥലം ഒഴിഞ്ഞു കൊടുത്തില്ലെങ്കില്‍ മുസ്‌ലിം മതഭ്രാന്ത്രിന്റെ തെളിവായി കണക്കാക്കപ്പെടും. സംഘര്‍ഷത്തെ കൂടുതല്‍ രൂക്ഷമാകാനുള്ള കാരണമായി അതു മാറും.സതീശ് ദേശ്പാണ്ഡെ നിരീക്ഷിക്കുന്നു. (സമകാലിക ഇന്ത്യ, പേജ് 146)
രാമായണത്തിലെ അയോധ്യ ഉജ്ജ്വലമായ ഒരു നഗരം മാത്രമാണ്. കൊട്ടാരങ്ങളും കെട്ടിടങ്ങളും നിറഞ്ഞുതുളുമ്പുന്ന ഉജ്ജ്വലനാട്. മണി സൗധങ്ങള്‍ കൊണ്ടു നിറഞ്ഞ അയോധ്യയും പുരാവസ്തു ഗവേഷകരുടെ നിഗമനത്തിലെ അയോധ്യയും വിഭിന്നങ്ങളാണ്. അയോധ്യയിലെ ശ്രീരാമ ക്ഷേത്രനിര്‍മാണ വികാരം ഉയര്‍ത്തുന്ന സംഘപരിവാറിന്റെ പിന്നില്‍, ഭക്തിപൂര്‍വം നിലയുറപ്പിച്ചിരിക്കുന്ന നിഷ്പക്ഷമതികളായ ഹിന്ദു സഹോദരന്മാര്‍ അറിയാത്ത ഒരു വസ്തുതയുണ്ട്, ശ്രീരാമന്‍ ആര്‍.എസ്.എസുകാര്‍ക്ക് ഭക്തിയുടെ മൂര്‍ത്തി ആകുന്നത് ഈ അടുത്ത കാലത്ത് മാത്രമാണ്. അതുവരെ ശ്രീരാമന്‍ അവരുടെ ദൈവമല്ലായിരുന്നു. (ഫാഷിസവും സംഘ്പരിവാറും ഡോ. എം.കെ മുനീര്‍) ചരിത്രത്തിന്റെയും പുരാവസ്തു നിഗമനങ്ങളുടെയും വെളിച്ചത്തില്‍ സാകേത എന്ന് ബുദ്ധകേന്ദ്രമാണ് പിന്നീട് അയോധ്യയായി മാറിയതെന്നും, വാല്മീകിയുടെ രാമായണത്തിലെ അയോധ്യയുമായി ഇതിന് ബന്ധമില്ലെന്നും കെ.എന്‍ പണിക്കര്‍ സമര്‍പ്പിക്കുന്നുണ്ട്. ഇത്രമാത്രമാണ് ഗാന്ധിജിയും രാമരാജ്യവും തമ്മിലുള്ള ബന്ധവും. ഗാന്ധിജി ഒരിക്കല്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശാഖ സന്ദര്‍ശിക്കുകയുണ്ടായി. ശാഖയിലേക്ക് ഗാന്ധിജിയുടെ ആദ്യത്തെയും അവസാനത്തേതുമായ സന്ദര്‍ശനം. ചുമരില്‍ മണ്‍മറഞ്ഞ നിരവധി ഹിന്ദു യോദ്ധാക്കളുടെ പടങ്ങള്‍ ഗാന്ധിജി ശ്രദ്ധിച്ചു. റാണാ പ്രതാപ് സിംഗ്, ശിവജി, ഗുരുഗോവിന്ദ്‌സിംഗ് തുടങ്ങിയവര്‍. എന്തുകൊണ്ട് രാമന്റെ രേഖാചിത്രം കാണുന്നില്ല എന്ന് ഗാന്ധിജി ചോദിച്ചു. ശാഖയിലെ സ്വയംസേവകര്‍ പറഞ്ഞു: രാമന്‍ മൃദുലന്‍. യുദ്ധവീരനല്ല. നായകനാവാന്‍ പറ്റിയവനല്ല’ (രാമന്‍, ഗാന്ധി, അംബേദ്കര്‍ – കെ അരവിന്ദാക്ഷന്‍)