ലക്ഷദ്വീപ്; കുളം കലക്കി മീന്‍ പിടിക്കുന്ന അധികാര തിട്ടൂരങ്ങള്‍

2004

ശാന്തസുന്ദരമായ ഭൂപ്രദേശങ്ങള്‍. സമാധാനകാംക്ഷികളായ നാട്ടുകാര്‍. സ്വന്തം പൈതൃകങ്ങളില്‍ അഭിമാനിക്കുകയും അവ നിധിപോലെ കാത്തു സൂക്ഷിക്കുന്നതില്‍ ബദ്ധശ്രദ്ധ പുലര്‍ത്തുകയും ചെയ്യുന്ന ജനത. അവര്‍ക്കിടയിലേക്കാണ് രാഷ്ട്രീയം കളിച്ചും വര്‍ഗീയത വമിച്ചും ലാഭം കൊയ്തും മാത്രം ശീലിച്ച ഒരു പക്കാ ഗുജറാത്തി രാഷ്ട്രീയക്കാരന്‍ അഡ്മിനിസ്‌ട്രേറ്ററുടെ വേഷത്തില്‍ എഴുന്നള്ളുന്നത്. അതോടെ മദയാന കരിമ്പിന്‍ തോട്ടത്തില്‍ കയറിയത് പോലെ എല്ലാം കശക്കിയിടാനുള്ള പുറപ്പാടിലാണ്. ശാന്തമായ ലക്ഷദ്വീപിന്റെ മണ്ണും മനസും അസ്വസ്ഥമാണിന്ന്. അവരുടെ സൈ്വരജീവിതം അവതാളത്തിലാകുന്നതോര്‍ത്ത് ഉല്‍കണ്ഠാകുലരാണവര്‍.

ചരിത്രം, ഭൂമി ശാസ്ത്രം
32 കിലോമീറ്റര്‍ ചുറ്റളവില്‍ 36 ദ്വീപുകള്‍ അടങ്ങിയ പ്രദേശമാണ് ലക്ഷദ്വീപ് എന്ന പേരില്‍ അറിയപ്പെടുന്നത്. ഇതില്‍ 10 ദ്വീപുകളില്‍ മാത്രമേ ജനവാസമുള്ളൂ.1956 ലാണ് കേന്ദ്ര ഭരണ പ്രദേശമെന്ന നിലയില്‍ ഇന്ത്യയുടെ ഭാഗമായത്. ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ ഭാഷാടിസ്ഥാനത്തില്‍ പുനര്‍വിഭജനം നടത്തിയതിന്റെ ഭാഗമായി 1956 നവംബര്‍ ഒന്നിന് എല്ലാ ദ്വീപുകളും ഒന്നിച്ചുചേര്‍ത്ത് ലക്കഡീവി മിനിക്കോയ് ആന്റ് അമീനി ഡീവി ഐലന്റ്‌സ് എന്ന പേരില്‍ അറിയപ്പെട്ടു. 1973 നവമ്പര്‍ ഒന്ന് മുതലാണ് ലക്ഷദ്വീപ് എന്ന് പുനര്‍നാമകരണം ചെയ്തത്.
ക്രിസ്തുവിനും 1500 വര്‍ഷം മുമ്പ് തന്നെ ലക്ഷദ്വീപില്‍ ജനവാസം ആരംഭിച്ചിരുന്നുവെന്നാണ് ചരിത്രം. മുന്‍ കാലത്ത് ദ്വീപുകാര്‍ ബുദ്ധമതാനുയായികളായിരുന്നുവെന്ന് പറയപ്പെടുന്നു. ഹിജ്‌റ വര്‍ഷം 41 ന് (ക്രി: 662) അറേബ്യയിയില്‍ നിന്ന് അവിടെയെത്തിയ ഒന്നാം ഖലീഫ അബൂബക്ര്‍ സിദ്ദീഖി (റ) ന്റെ പൗത്രന്‍ ഉബൈദുല്ല എന്നവര്‍ മുഖേന അവരെല്ലാം ഇസ്‌ലാം സ്വീകരിച്ചു. ഇപ്പോള്‍ ലക്ഷദ്വീപില്‍ ഏതാണ്ട് നൂറു ശതമാനവും മുസ്‌ലിംകളാണ്.
കവരത്തി, ആന്ത്രോത്ത്, മിനിക്കോയ്, അമിനി, അഗത്തി, കല്‍പേനി, കടമത്ത്, കില്‍ത്താന്‍, ചേത്ത്‌ലത്ത്, ബിത്ര എന്നീ 10 ദ്വീപുകളില്‍ മാത്രമാണ് ജനവാസമുള്ളത്. മറ്റു ദ്വീപുകളില്‍ പലതും വിനോദസഞ്ചാരികള്‍ക്കു വേണ്ടി പ്രത്യേകം സജ്ജീകരിക്കപ്പെട്ടിരിക്കുന്നു. കൊല്ലത്തിനും കാസര്‍ഗോഡിനുമിടയില്‍ കടലില്‍ 500 ഓളം കിലോമീറ്റര്‍ തെക്ക്-വടക്കായി നീളത്തില്‍ അങ്ങിങ്ങായി വിവിധ ദൂരങ്ങളില്‍ അകലം പ്രാപിച്ചു കിടക്കുന്ന ദ്വീപു സമൂഹങ്ങളില്‍ ഏറ്റവും വടക്ക് ഭാഗത്ത് ചേത്ത്‌ലത്ത് ദ്വീപും ഏറ്റവും തെക്ക് മിനിക്കോയ് ദ്വീപും സ്ഥിതി ചെയ്യുന്നു. ആന്ത്രോത്ത് കോഴിക്കോടിന് നേരെയും ചേത്തലത്തും കില്‍ത്താനും കാസര്‍കോടിന് നേരെയും ബിത്ര ഏഴിമലയ്ക്ക് നേരെയും മിനിക്കോയ് കൊല്ലത്തിന് നേരെയും നിലകൊള്ളുന്നു. (ലക്ഷദ്വീപ് മുതല്‍ അന്തമാന്‍-നിക്കോബാര്‍ വരെ : കെ കെ അസൈനാര്‍ പേജ്: 14)
ഭൂമിശാസ്ത്രപരമായി മാത്രമല്ല, മാനസികമായും സാംസ്‌കാരികമായും ഭാഷാപരമായും ദ്വീപു ജനത കേരളീയരുമായി താദാത്മ്യപ്പെട്ടു കഴിയുന്നു. അവരുടെ ഔദ്യോഗിക മാതൃഭാഷ മലയാളമാണ്. സ്‌കൂളുകളില്‍ കേരള സിലബസ് അനുസരിച്ച് മലയാളത്തിലാണ് പഠനം നടത്തുന്നത്. മദ്‌റസകളില്‍ അറബി മലയാളത്തിലും. യാത്രകള്‍ക്കും ചരക്ക് കയറ്റിറക്കുമതികള്‍ക്കും വിദഗ്ധ ചികിത്സക്കും ഉന്നത വിദ്യാഭ്യാസത്തിനും അവര്‍ പ്രധാനമായി ആശ്രയിക്കുന്നത് കേരളത്തെയാണ്. കവരത്തിയാണ് തലസ്ഥാനമെങ്കിലും കൊച്ചിയില്‍ അഡ്മിനിസ്‌ട്രേറ്ററുടെ സെക്രട്ടറിയേറ്റ് ഉണ്ട്. കോഴിക്കോട് ബേപ്പൂരില്‍ ലക്ഷദ്വീപ് ഓഫീസും പോലീസ് സ്റ്റേഷനുമുണ്ട്. അഡ്മിനിസ്‌ടേറ്ററാണ് അവിടത്തെ പരമാധികാരി. അദ്ദേഹത്തിനു കീഴില്‍ അഡൈ്വസറും കലക്ടറും അടക്കം 20 ല്‍ പരം ഉന്നത ഉദ്യോഗസ്ഥരുണ്ട്.


സാമൂഹിക ജീവിതം
ഇന്ത്യയില്‍ മുസ്‌ലിംകള്‍ മാത്രം അധിവസിക്കുന്ന ഏക പ്രദേശമാണ് ലക്ഷദ്വീപ്. വന്‍കരയില്‍ നിന്ന് വരുന്ന ഉദ്യോഗസ്ഥരിലും കരാര്‍ തൊഴിലാളികളിലും മാത്രമേ അമുസ്‌ലിംകള്‍ കാണൂ. നാളികേരവും മത്സ്യ സമ്പത്തുമാണ് ലക്ഷദ്വീപിന്റെ സാമ്പത്തിക അടിത്തറ. സ്‌കൂളുകളും കോളേജുകളും യഥേഷ്ടമുള്ളതിനാല്‍ വിദ്യാഭ്യാസ രംഗത്ത് വന്‍ മുന്നേറ്റമാണ് ലക്ഷദ്വീപില്‍ ഉണ്ടായത്. രാജ്യത്ത് സാക്ഷരതയില്‍ മൂന്നാം സ്ഥാനം ഇവര്‍ക്കാണ്. വന്‍കിട ധനികരോ തീരേ ദരിദ്രരോ ഇല്ലാത്ത പ്രദേശം. എല്ലാവരും കഠിനാധ്വാനികള്‍. നാളികേര കൃഷിയും മത്സ്യബന്ധനവുമാണ് പ്രധാന തൊഴിലും വരുമാനമാര്‍ഗവും. വര്‍ഷങ്ങള്‍ നീണ്ട സമ്പര്‍ക്കത്തിലൂടെ ലക്ഷദ്വീപിനെയും ദ്വീപുകാരെയും അടുത്തറിഞ്ഞ എഴുത്തുകാരന്‍ കെ. കെ അസൈനാര്‍ എഴുതുന്നു: ‘സുഖകരവും സുഭിക്ഷവുമായ ജീവിതമാണ് ദ്വീപുകാരുടേത്. കളവ്, ചതി, ഏഷണി, മദ്യപാനം, ശണ്ഠകൂടല്‍,ചൂതാട്ടം, അനാശാസ്യ പ്രവര്‍ത്തനം തുടങ്ങിയവ ദ്വീപ് ജനതയ്ക്കിടയില്‍ ഇല്ല. മദ്യനിരോധനം സാര്‍വത്രികവും കര്‍ശനവുമാണ്. കച്ചവട സ്ഥാപനങ്ങള്‍ ആളില്ലാതെ തുറന്നു കിടന്നാലും കളവ് നടക്കുകയില്ല. വീടുകള്‍ താഴിട്ടുപൂട്ടാറില്ല. പുരയിടങ്ങളുടെ അതിരുകളില്‍ മതില്‍ കെട്ടാറില്ല.’
വലിയ മത ഭക്തരും പാരമ്പര്യവാദികളുമായ ദ്വീപുകാര്‍ ഇസ്‌ലാമിക ഭക്തിഗാനങ്ങളും പൂര്‍വികരായ മഹാന്‍മാരെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള നേര്‍ച്ചപ്പാട്ടുകളും ആലപിക്കുന്നില്‍ ഉത്സുകരാണ്. അവര്‍ക്ക് സ്വന്തമായി നാടന്‍ പാട്ടുകളും നാടോടിക്കഥകളുമുണ്ട്. ഇവ പ്രത്യേകം ക്രോഡീകരിച്ച് പുസ്തകമാക്കി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ദ്വീപില്‍ നിന്നുള്ള പണ്ഡിതനും ഗവേഷകനുമായ ഡോ. മുല്ലകോയ. ലക്ഷദ്വീപില്‍ പ്രചാരത്തിലുള്ള മാപ്പിളപ്പാട്ടുകളും അദ്ദേഹം ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകരിച്ചു. എല്ലായിടത്തും പള്ളികളും മദ്‌റസകളുമുണ്ട്. ഭൗതിക വിഷയങ്ങളില്‍ മാത്രമല്ല, മത വിഷയങ്ങളിലും ഉയര്‍ന്ന ബിരുദങ്ങള്‍ നേടിയ ധാരാളം പേരെ ഇവിടെ കാണാം.
1961-65 കാലത്ത് നെഹ്‌റു ഭരണ കാലത്ത് അവിടെ അഡ്മിനിസ്‌ട്രേറ്ററായിരുന്ന മൂര്‍കോത്ത് രാമുണ്ണിയെന്ന മലയാളി ഉദ്യോഗസ്ഥനാണ് ദ്വീപിന്റെ നാനാതുറകളിലുള്ള വളര്‍ച്ചയും വികാസവും ത്വരിതഗതിയിലാക്കിയത്. കൂടാതെ കടിയേറ്റ നിയമം കര്‍ശനമാക്കുക വഴി പുറത്തുനിന്ന് വന്നവര്‍ അവിടെ കുടിയേറി സ്ഥിരതാമസമാക്കാനുള്ള വഴികള്‍ അടച്ചു. അതിനാല്‍, അവരുടെ സ്വത്വവും തനിമയും നില നിര്‍ത്താനും കാത്തു സൂക്ഷിക്കാനും അവര്‍ക്ക് സാധിച്ചു.


അഡ്മിനിസ്‌ട്രേറ്റര്‍മാര്‍
ലക്ഷദ്വീപിലെ ഭരണപരമായ കാര്യങ്ങളുടെ പ്രധാന ചുമതല അഡ്മിനിസ്‌ട്രേറ്റര്‍ക്കാണെന്ന് നേരത്തേ സൂചിപ്പിച്ചതാണല്ലോ. അയാള്‍ക്ക് കീഴില്‍ അഡൈ്വസര്‍, കലക്ടര്‍, മജിസ്‌ട്രേട്ട് തുടങ്ങി 20 ല്‍ പരം ഉന്നത ഉദ്യോഗസ്ഥര്‍ വേറെയുമുണ്ട്. ആരംഭം മുതല്‍ ഇത് വരെ 35 അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ അവിടെ ഭരണം നടത്തിയിട്ടുണ്ട്. അതില്‍ മൂന്നു പേര്‍ മാത്രമായിരുന്നു, മുസ്‌ലിംകള്‍. മറ്റുള്ളവരില്‍ പലരും ദ്വീപുകാരുടെ സംസ്‌കാരമോ ജീവിത രീതികളോ സംബന്ധിച്ച് സാമാന്യ പരിചയം പോലുമില്ലാത്ത ഉത്തരേന്ത്യന്‍ ഉദ്യോഗസ്ഥര്‍. ഇപ്പോള്‍ അധികാരമേറ്റയാള്‍ മുപ്പത്തി അഞ്ചാമനാണ്. അതുപോലെ ഭരണതലത്തിലുള്ള ഉന്നത ഉദ്യോഗസ്ഥരില്‍ നല്ലൊരു വിഭാഗം ഉത്തരേന്ത്യന്‍ ലോബിയാണ്. തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ അനുപാതം നോക്കി സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതില്‍ കണിശത പാലിക്കാറുള്ള രാഷ്ടീയ പാര്‍ട്ടികള്‍ക്ക് മുസ്‌ലിംകള്‍ മാത്രമുള്ള ലക്ഷദ്വീപില്‍ ഉദ്യോഗസ്ഥരെ നിയമിക്കുമ്പോള്‍ മുസ്‌ലിംകള്‍ക്ക് ചെറിയ പരിഗണനയെങ്കിലും നല്‍കാനുള്ള ഔചിത്യബോധം പോലും പലപ്പോഴും തോന്നാറില്ല.


പുതിയ അഡ്മിനിസ്‌ട്രേറ്റര്‍
2016 മുതല്‍ ദാദ്ര-നഗര്‍, ദാമന്‍-ദിയു അഡ്മിനിസ്‌ട്രേറ്ററായി പ്രവര്‍ത്തിക്കുന്ന ഗുജറാത്തുകാരനായ പ്രഫുല്‍ കോഡാ പാട്ടീലിന് 2020 ഡിസംബര്‍ അഞ്ചിനാണ് ലക്ഷദ്വീപിന്റെ ചാര്‍ജ് കൂടി നല്‍കുന്നത്. നിലവിലുണ്ടായിരുന്ന അഡ്മിനിസ്‌ട്രേറ്ററുടെ വിയോഗത്തെ തുടര്‍ന്നാണത്. അതുവരെ ഐ.എ.എസ് ഓഫീസര്‍മാര്‍ മാത്രം വഹിച്ചിരുന്ന ഈ പദവിയില്‍ എല്ലാ കീഴ്‌വഴക്കങ്ങളും ലംഘിച്ച് ആദ്യമായാണ് ഒരു രാഷ്ട്രീയക്കാരന്‍ നിയമിക്കപ്പെടുന്നത്. ഔദ്യോഗിക സ്ഥാനമാനങ്ങള്‍ നിലവിലെ ഭരണാധികാരികളാട് കൂറും വിധേയത്വവുമുള്ള എത് ഏഴാം കൂലിയേയും വാഴിക്കാനുള്ള അലങ്കാര കേന്ദ്രങ്ങളാക്കി മാറ്റിയ മോദി വാഴ്ചയുടെ ഭാഗമായാണ് ഈ നിയമനവും. എഞ്ചിനിയറിംഗില്‍ ഡിപ്ലോമ നേടിയ ശേഷം റോഡ് കോണ്‍ട്രാക്ടറായി ജീവിതം ആരംഭിച്ച പ്രഫുല്‍ പട്ടേല്‍ പെട്ടെന്നാണ് രാഷ്ട്രീയത്തിലേക്ക് കളംമാറി ചവിട്ടുന്നത്. 2007 ല്‍ ഗുജറാത്തിലെ ഹിമാത് നഗറില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പാട്ടീല്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുമായി അടുത്ത ബന്ധം സ്ഥാപിച്ചു. 2010 ല്‍ സൊറാബുദ്ധീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയായി ജയിലില്‍ പോകേണ്ടി വന്നതിനെ തുടര്‍ന്നു അമിത്ഷാ ഗുജറാത് ആഭ്യന്തര മന്ത്രി സ്ഥാനം രാജിവച്ചപ്പോള്‍ പിന്‍ഗാമിയായി മോദി കണ്ടെത്തിയത് ഈ പട്ടേലിനെയായിരുന്നു. എന്നാല്‍, 2012 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനം ഇദ്ദേഹത്തെ തോല്‍പ്പിച്ചു വിട്ടു.
തുടര്‍ന്നു സജീവ രാഷ്ട്രീയത്തില്‍ നിന്ന് അകന്നു കഴിഞ്ഞ പ്രഫുല്‍ പക്ഷേ, മോദിയുമായുള്ള വ്യക്തി ബന്ധം തുടര്‍ന്നു. ജനം കൈവിട്ടെങ്കിലും സംഘി ഭക്തനും തന്റെ സംപ്രീതനുമായ പ്രഫുലിനെ മേദിക്ക് കൈവിടാനാവില്ലായിരുന്നു. അങ്ങനെയാണ് കീഴ്‌വഴക്കങ്ങള്‍ കാറ്റില്‍ പറത്തി അയാളെ ആദ്യം ദാമന്‍-ദിയുവിന്റെ അഡ്മിനിസ്ട്രറ്റര്‍ പദവിയില്‍ പ്രതിഷ്ഠിക്കുന്നത്. വൈകാതെ ദാദ്ര-നഗര്‍ ഹവേലിയുടെ ചാര്‍ജ് കൂടി നല്‍കി. തുടര്‍ന്നു 2020 ഡിസമ്പറില്‍ ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററ്ററുടെ വിയോഗം മൂലം പദവി ഒഴിവ് വന്നപ്പോള്‍ ആ ചുമതല കൂടി പട്ടേലിനെ ഏല്‍പ്പിക്കാന്‍ മോദി-ഷാ കൂട്ടുകെട്ടിന് കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല.


വിവാദങ്ങളുടെ തോഴന്‍
ചുമതലയേറ്റ സ്ഥലങ്ങളിലെല്ലാം പ്രശ്‌നങ്ങളും വിവാദങ്ങളും ഉയര്‍ത്തിവിടുന്ന തരത്തിലുള്ള നീക്കങ്ങളും നടപടികളും കാരണം വിവാദങ്ങളുടെ തോഴനാണദ്ദേഹം. തന്റെ വ്യക്തി താല്‍പര്യങ്ങളും യജമാനന്‍മാരെ പ്രീതിപ്പെടുത്താനുള്ള പദ്ധതികളും നടപ്പിലാക്കുന്നതിന് മുന്നില്‍ എന്ത് പ്രതിബന്ധങ്ങള്‍ വന്നാലും ബലം പ്രയോഗിച്ച് അതെല്ലാം മറികടക്കുകയാണ് പട്ടേലിന്റെ രീതി. ജനവികാരം അവഗണിച്ചും അടിച്ചമര്‍ത്തിയും മുന്നോട്ടു പോകുന്നതിന് അയാള്‍ക്ക് ആരെയും പേടിക്കേണ്ടി വരുന്നില്ല. ഭരണത്തിന്റെ നെടുംതൂണുകള്‍ തന്നെ സംരക്ഷണത്തിനുള്ളപ്പോള്‍ പിന്നെ ആരെ പേടിക്കണം? 2019 ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് ദാദ്ര-നഗര്‍ ഹവേലി കലക്ടറായിരുന്ന കണ്ണന്‍ ഗോപിനാഥനു തന്റെ ഇംഗിതം നടപ്പിലാക്കാത്തതിന്റെ പേരില്‍ ഷോകോസ് നോട്ടീസ് നല്‍കിയ സംഭവം വലിയ കോളിളക്കം സൃഷ്ടിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ വരെ പട്ടേലിനെതിരെ പരാതി എത്തിയതിനെ തുടര്‍ന്നു കമ്മീഷന്‍ ഇയാള്‍ക്കെതിരെ നോട്ടീസ് പുറപ്പെടുവിക്കുക വരെയുണ്ടായി. പക്ഷേ, അയാള്‍ക്ക് വലിയ കൂസലൊന്നും ഉണ്ടായില്ല. പിന്നീട് ദാമന്‍-ദിയുവില്‍ വികസനത്തിന്റെ പേരില്‍ തദ്ദേശീയരായ മല്‍സ്യത്തൊഴിലാളികള്‍ അടക്കമുള്ളവരുടെ വീടുകള്‍ പൊളിച്ചു നീക്കാന്‍ ഓര്‍ഡര്‍ നല്‍കുകയും അതുവഴി നിരവധി പേര്‍ ഭവനരഹിതരായിത്തീരുകയും ചെയ്തു. ഇത് പ്രദേശത്ത് വന്‍ പ്രതിഷേധവും പ്രക്ഷോഭവും ക്ഷണിച്ചു വരുത്തിയെങ്കിലും അതെല്ലാം ഉരുക്കുമുഷ്ടി കൊണ്ട് നേരിടുകയായിരുന്നു, മോദി-ഷാ മാരുടെ മാനസപുത്രന്‍.
ഏറ്റവും ഒടുവില്‍ ദാദ്ര-നഗര്‍ ഹവേലി എംപി മോഹന്‍ ദെല്‍ക്കര്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 22 ന് മുംബൈയിലെ ഒരു ഹോട്ടലില്‍ വച്ച് ആത്മഹത്യ ചെയ്ത സംഭവത്തിലും ആത്മഹത്യാ കുറിപ്പില്‍ പ്രഫുല്‍ പട്ടേലിന്റെ പേര് പരാമര്‍ശിക്കപ്പെട്ടതിനെ തുടര്‍ന്ന് മുംബൈ പോലീസ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിച്ചു അന്വേഷണം നടത്തി വരികയാണ്. താന്‍ ആവശ്യപ്പെട്ട 25 കോടി നല്‍കിയില്ലെങ്കില്‍ സാമൂഹിക വിരുദ്ധര്‍ക്കെതിരിലുള്ള കരുതല്‍ നിയമപ്രകാരം അറസ്റ്റ് ചെയ്യുമെന്ന് പ്രഫുല്‍ പട്ടേലും സംഘവും ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് തന്റെ പിതാവ് ആത്മഹത്യ ചെയ്യേണ്ടി വന്നതെന്ന് ചൂണ്ടിക്കാട്ടി എം.പി യുടെ പുത്രന്‍ അഭിനവ് ദെല്‍ക്കര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ സന്ദര്‍ശിച്ച് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് സംഭവം ചൂടുപിടിച്ചത്.


ലക്ഷദ്വീപിലും അസ്വസ്ഥതകള്‍
പ്രഫുല്‍ പട്ടേലിന് ലക്ഷദ്വീപിന്റെ ചുമതല നല്‍കിയത് യജമാനന്‍മാരുടെ വര്‍ഗീയവും വാണിജ്യപരമമായ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ഗൂഢനീക്കങ്ങളുടെ ഭാഗമാണോ എന്ന് ന്യായമായും സംശയിക്കാവുന്ന തരത്തിലാണ് കാര്യങ്ങള്‍ പുരോഗമിച്ചത്. ലക്ഷദ്വീപിന്റെ സൈ്വരജീവിതം തകര്‍ത്തു അവിടെ ജീവിതം ദുരിതപൂര്‍ണമായാല്‍ ദ്വീപ് നിവാസികള്‍ നാട് വിട്ടോടിപ്പോയിക്കൊള്ളുമെന്നും അങ്ങനെ വിനോദ സഞ്ചാരികള്‍ക്ക് അവിടം സൈ്വരവിഹാരകേന്ദ്രമാക്കി ലാഭം കൊയ്യാമെന്നുമുള്ള കണക്കുകൂട്ടലാണോ പുതിയ നീക്കങ്ങളുടെ പിന്നാലെന്ന് ചിലര്‍ സംശയിക്കുന്നു.


കോവിഡ് വ്യാപനം
ഏതായാലും പ്രഫുല്‍ പട്ടേല്‍ ചുമതലയേറ്റെടുത്ത ഉടനെ ചെയ്ത കാര്യം കോവിഡ് 19 പ്രോട്ടോക്കോളില്‍ മാറ്റം വരുത്തുകയായിരുന്നു. അതുവരെ കര്‍ശനമായി പാലിച്ചിരുന്ന കോവിഡ് നിയന്ത്രണ നിയമങ്ങള്‍ കാരണം ഇന്ത്യയിലെ മറ്റു പ്രദേശങ്ങള്‍ കോവിഡ് വിളയാട്ടത്തില്‍ വിറങ്ങലിച്ചു നിന്നപ്പോള്‍ ഒരു വര്‍ഷത്തോളം ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ ലക്ഷദ്വീപ് പിടിച്ചു നിന്നു. എന്നാല്‍, ഡിസംബര്‍ അഞ്ചിന് പട്ടേല്‍ അധികാരമേറ്റ് ഒന്നുരണ്ടാഴ്ചകള്‍ക്കകം അവിടെ കോവിഡ് പൊസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തുടര്‍ന്നു രോഗം രൂക്ഷമായി വ്യാപിച്ചു. മരണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്നിട്ടും പുതിയ അധികാരിക്ക് ഒരു കുലുക്കവുമില്ല. സാധാരണ ഗതിയില്‍ കോവിഡ് പ്രൊട്ടോക്കോള്‍ ലംഘിച്ച് പൗരന്‍മാരുടെ ജീവന്‍ അപകടത്തിലാക്കിയതിന് കേസെടുത്ത് നിയമനടപടിക്ക് വിധേയമാക്കാന്‍ മാത്രം വലിയ പാതകമാണ് ഇക്കാര്യത്തില്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ചെയ്തത്. പക്ഷേ, അയാള്‍ക്കറിയാം, ആരും തന്റെ മേല്‍ കൈവക്കാന്‍ ധൈര്യപ്പെടില്ലെന്ന്.


ഗുണ്ടാ നിയമം
തുടര്‍ന്നു രാജ്യത്ത് ഒട്ടേറെ നിരപരാധികളെ മുന്‍കരുതലിന്റെ ഭാഗമായി തടവിലാക്കാന്‍ ഉപയോഗിച്ചു കുപ്രസിദ്ധി നേടിയ ഗുണ്ടാ നിയമം അവിടെ നടപ്പിലാക്കാനാണ് പുതിയ മേധാവി നീക്കം നടത്തിയത്. അതുവഴി പിന്നീട് അവിടെ അടിച്ചേല്‍പ്പിക്കാന്‍ പോകുന്ന വിവിധ കരിനിയമങ്ങള്‍ക്കെതിരെ ജനരോഷം ഉയരാതിരിക്കാന്‍ അനുകൂല സാഹചര്യം ഒരുക്കുകയായിരുന്നു. അല്ലെങ്കില്‍ ഒരു പെറ്റികേസ് പോലും അപൂര്‍വമായ ദ്വീപില്‍ ഗുണ്ടാ നിയമം പോലുള്ള കരിനിയമം കൊണ്ടുവരുന്നതിന് പിന്നില്‍ മറ്റെന്തു ന്യായമാണ് പറയാനുണ്ടാവുക?


മദ്യനയം ഉദാരമാക്കല്‍
ദ്വീപില്‍ കര്‍ശന വിലക്കുള്ള മദ്യനയം ഉദാരമാക്കുക വഴി യഥേഷ്ടം മദ്യം വിളമ്പാന്‍ വഴിയൊരുക്കി. ദ്വീപില്‍ കുഴപ്പങ്ങളും അനിഷ്ട സംഭവങ്ങളുമില്ലാതെ ശാന്തിയും സമാധാനാന്തരീക്ഷവും കളിയാടുന്നതിന് പിന്നിലെ പ്രധാന ഘടകം ഈ മദ്യ നയമായിരുന്നു. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനെന്ന പേരില്‍ അതില്‍ മാറ്റം വരുത്തുന്നതോടെ അവിടത്തെ സാമൂഹികാന്തരീക്ഷം തകിടം മറിയുമെന്ന കാര്യത്തില്‍ സംശയമില്ല.


ഗോവധ നിരോധനം
പുതിയ നിയമങ്ങള്‍ ഓരോന്നായി ചുട്ടെടുക്കുന്നതിന്റെ ഭാഗമായി പശുക്കളെ അറക്കുന്നത് വര്‍ഷങ്ങള്‍ നീണ്ട തടവു ശിക്ഷക്ക് കാരണമാകുന്ന കുറ്റമായി പ്രഖ്യാപിക്കുക മാത്രമല്ല, മറ്റേത് മൃഗങ്ങളെ കശാപ്പ് ചെയ്യണമെങ്കിലും അധികൃതരുടെ മുന്‍കൂര്‍ അനുമതി വേണമെന്ന നിര്‍ദേശമാണ് മുന്നോട്ടുവച്ചത്. 100 ശതമാനം മുസ്‌ലിംകളുള്ള ഒരു പ്രദേശത്താണ് ആരോ പശുക്കളെ മാതാക്കളായോ ദൈവങ്ങളോ ആയി കരുതുന്നതിന്റെ പേരില്‍ അവയെ കശാപ്പ് ചെയ്യാന്‍ പാടില്ലെന്ന കര്‍ശന നിയമം നടപ്പാക്കാനൊരുങ്ങുന്നത്.


മാംസാഹാരം മെനുവിന് പുറത്ത്
തുടര്‍ന്നു അടുത്ത വിദ്യാഭ്യാസ വര്‍ഷത്തേക്ക് വേണ്ടി തയ്യാറാക്കിയ മെനു പുറത്ത് വന്നു. സസ്യാഹാരങ്ങള്‍ മാത്രം വിളമ്പാനും മാംസാഹാരങ്ങളെ പടിക്ക് പുറത്തു നിര്‍ത്താനും ഉദ്ദേശിച്ചുള്ള മെനു. സംഘ് പരിവാര്‍ അജണ്ട അടിച്ചേല്‍പ്പിക്കുന്നതിന്റെ നഗ്‌നമായ നീക്കമാണ് നമുക്കിവിടെ കാണാന്‍ കഴിയുക. സാഹചര്യം അനുകൂലമായി കിട്ടിയാല്‍ സ്വന്തം അജണ്ടകള്‍ അതില്‍ താല്‍പര്യമില്ലാത്തവരില്‍ പോലും അടിച്ചേല്‍പ്പിക്കുന്ന കാര്യത്തില്‍ അവര്‍ എത്രത്തോളം ഉത്സുകരായിരിക്കുമെന്ന് കാണാന്‍ വേറെ തെളിവ് വേണ്ട.


കുട്ടികള്‍ രണ്ട് മാത്രം
അതുപോലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകരുതെന്ന നിയമത്തിന്റെയും കരട് രൂപം പുറത്തിറങ്ങി. രാജ്യത്ത് മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുന്നതിനെതിരെ നടക്കുന്ന സംഘ് പരിവാര്‍ പ്രചാരണങ്ങള്‍ ശക്തമാണ്. മുസ്‌ലിം ദമ്പതികള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്‍മം നല്‍കുന്നത് ജനസംഖ്യാപരമായ അസന്തുലിതത്വം സൃഷ്ടിക്കുമെന്നവര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതിനെതിരില്‍ ഇന്ത്യയുടെ ഇതര ഭാഗങ്ങളില്‍ നടക്കുന്ന നീക്കങ്ങളുടെ ചുവടുപിടിച്ചാണ് ദ്വീപിലും സമാന നീക്കങ്ങള്‍ക്ക് തുടക്കമിടുന്നത്. കൂടാതെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന തദ്ദേശീയരായ താല്‍ക്കാലിക ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ട സംഭവവും 38 അംഗനവാടികള്‍ അടച്ചുപൂട്ടിയ നടപടിയും ദ്വീപുകാര്‍ക്കിടയില്‍ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. അതുപോലെ നടന്നു വരുന്ന മരാമത്ത് പണികള്‍ നിര്‍ത്തിവപ്പിക്കുകയും തുടര്‍ന്നു ഇത്തരം പണികള്‍ പുറത്തു നിന്നുള്ള ഏജന്‍സികള്‍ മുഖേന നടത്താനുള്ള നീക്കവും ദ്വീപുകാരെ പ്രതികൂലമായി ബാധിക്കുമെന്ന് മാത്രമല്ല, ചില ഉത്തരേന്ത്യന്‍ ലോബികള്‍ക്ക് ദ്വീപിനെ വാണിജ്യപരമായ നേട്ടങ്ങള്‍ക്കു വേണ്ടി തുറന്നുകൊടുക്കാനുള്ള നീക്കമായി അവര്‍ ഇതിനെ കാണുന്നു.


വാണിജ്യ താല്‍പര്യങ്ങളും
ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ട മറ്റൊരു കാര്യമാണ് പുതിയ അഡ്മിനിസ്‌ട്രേറ്ററെ വച്ചു കേന്ദ്ര സംഘം നടത്താന്‍ പോകുന്ന കച്ചവടതന്ത്രങ്ങള്‍. ആള്‍പ്പാര്‍പ്പില്ലാത്ത ചില ദ്വീപുകള്‍ കേന്ദ്ര സര്‍ക്കാറിലെ ഉന്നത സ്ഥാനീയന്റെ മകന്‍ നീണ്ട കാലത്തെ ലീസിന് വാങ്ങിയതായും അതുവച്ച് ദ്വീപിലെ ടൂറിസം വികസന സാധ്യതകള്‍ പരമാവധി ചൂഷണം ചെയ്യാനുള്ള പദ്ധതികള്‍ തയ്യാറാക്കിയതായും കേള്‍ക്കുന്നു. അതുപോലെ ഗുജറാത്ത് കമ്പനിയായ അമൂല്‍ മില്‍ക്കിന്റെ വിതരണ ശൃംഖല പുതിയ ദ്വീപ് മേധാവിയുടെ ബന്ധു മുഖേന വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.


റോഡ് വികസനം
ദ്വീപുകാരെ ആശങ്കയിലാഴ്ത്തിയ മറ്റൊരു നീക്കം ദ്വീപിലെ റോഡുകള്‍ വികസിപ്പിച്ചു ഏഴ് മീറ്റര്‍ വീതിയിലാക്കാനുള്ള നീക്കമാണ്. ഭരിക്കുന്ന നാടിനെ പറ്റിയോ ഭൂമി ശാസ്ത്രത്തെപ്പറ്റിയോ ഒരു ധാരണയുമില്ലാത്തവരുടെ കൈകളില്‍ അധികാരം കെട്ടിയേല്‍പ്പിച്ചാല്‍ എന്തെല്ലാം ദുരന്തം സംഭവിക്കുമെന്നതിന് വ്യക്തമായ ദൃഷ്ടാന്തമാണിത്. ആകെ ഏതാനും കി. മീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള, ജീപ്പ്, കാര്‍, ഓട്ടോറിക്ഷ എന്നീ ലഘു വാഹനങ്ങള്‍ മാത്രം ഓടുന്ന, അതുതന്നെ റോഡുകളില്‍ എവിടെയും ഗതാഗത തടസ്സമോ തിരക്കുകളോ സൃഷ്ടിക്കാത്ത ദ്വീപുകളില്‍ ഏഴ് മീറ്റര്‍ വീതിയുള്ള റോഡ് ഒരുക്കുന്നത് ആര്‍ക്കു വേണ്ടിയാണെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. അതുകാരണം നിരവധി വീടുകള്‍ തകര്‍ക്കപ്പെടുകയും അനേകം കുടുംബങ്ങള്‍ അഭയാര്‍ഥികളായി മാറുകയും ചെയ്യുമെന്ന കാര്യം വേറെ.


പാര്‍പ്പിട പരിധി
അതുപോലെ തീരപ്രദേശങ്ങളില്‍ പാര്‍പ്പിടങ്ങള്‍ നിര്‍മിക്കുന്നതിന് പൊതുവേ നിശ്ചിത ദുരപരിധി കണക്കാക്കിയപ്പോള്‍ ദ്വീപ് നിവാസികള്‍ക്ക് മുന്‍ ഭരണാധികാരികള്‍ അതില്‍ ഇളവ് നല്‍കിയിരുന്നു. എന്നാല്‍, അതിലും മാറ്റം വരുത്താന്‍ നീക്കം നടക്കുന്നതായി തദ്ദേശീയര്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാംകൂടി ദ്വീപ് നിവാസികളെ ഉത്കണ്ഠയുടെയും ആശങ്കയുടെയും മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് പുതിയ ഭരണ മേധാവി ഭരിച്ചു തുടങ്ങിയത്. അദ്ദേഹത്തിന്റെ ചുമതലയിലുള്ള നഗര്‍ ഹവേലി, ദാമന്‍-ദിയു പ്രദേശങ്ങളില്‍ നടന്ന ദുര്‍ഭരണവും അടിച്ചമര്‍ത്തല്‍ നടപടികളും ദ്വീപുകാരില്‍ കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നു.


ഗൂഢനീക്കങ്ങള്‍ വേറെയും
കണ്ടതിലപ്പുറം വേറെയും ചില നിഗൂഢപദ്ധതികള്‍ അണിയറയില്‍ തയ്യാറായി വരുന്നതായി അഭിജ്ഞാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കേരളവുമായുള്ള ദ്വീപിന്റെ സാംസ്‌കാരിക – വാണിജ്യ ബന്ധങ്ങള്‍ ക്രമേണ അറുത്തുമാറ്റി ദ്വീപുകാര്‍ കര്‍ണാടകയെ ആശ്രയിക്കുന്ന നിലയിലേക്ക് മാറ്റിക്കൊണ്ട് വരാനുളള ആലോചനകള്‍ നടക്കുന്നുണ്ടത്രെ. ഇത് വഴി അവരുടെ ബന്ധം സംഘ് പരിവാര്‍ ഭരിക്കുന്ന സംസ്ഥാനവുമായി രൂപപ്പെടുത്തുക വഴി തങ്ങളുടെ ചൊല്‍പ്പടിയില്‍ ഒതുക്കാം എന്നതിന് പുറമേ ദ്വീപുകാരുടെ കയറ്റിറക്കുമതികള്‍ മംഗലാപുരം തുറമുഖം മുഖേനയാക്കുന്നതോടെ ഈയിടെയായി സ്വകാര്യവത്കരണത്തിന്റെ ഭാഗമായി അവിടത്തെ കാര്‍ഗോ ചരക്കുനീക്കങ്ങളുടെ നിയന്ത്രണം സ്വന്തമാക്കിയ ഉത്തരേന്ത്യന്‍ വന്‍കിട കമ്പനിക്ക് അതിന്റെ നേട്ടങ്ങള്‍ തിരിച്ചുവിടാമെന്ന ലക്ഷ്യവും മുന്നിലുണ്ടാകാം.

സ്വിദ്ദീഖ് നദ്‌വി ചേരൂര്‍