സംസ്കാരത്തിന്റെ ഭാവഹാരങ്ങൾ

2289

നാം സംസ്‌കാരത്തിന്റെ വഴികള്‍ തേടി ഒരു യാത്ര പോകുകയാണ്. കണ്ടും കേട്ടും അനുഭവിച്ചും, ചിന്തകളെ നവീകരിച്ചും മനസ്സിനെ വിമലീകരിച്ചും, നാഗരികതകളും സം
സ്‌കാര ഭൂമികയും മാത്രമല്ല നാമീ യാത്രയില്‍ കണ്ടെത്തുന്നത്. നമുക്ക് ചുറ്റുമുള്ള പരിചിത ലോകത്തെ കൂടിയാണ്. ഒന്നുകൂടി പറഞ്ഞാല്‍ നമ്മെതന്നെയാണ്. നാം നമുക്ക് നേരേയും ലോകത്തിനു നേരേയും പിടിച്ച ഒരു കണ്ണാടിയാണ് ‘സംസ്‌കാര ജാലകം’. ഏതന്‍സിന്റെ തെരുവീഥീയില്‍ പട്ടാപകല്‍ റാന്തല്‍ വിളക്കുമായി നടന്ന ഡയോജനീസിനോട് ജനം ചോദിച്ചു: പട്ടാപകല്‍ വിളക്കു കൊളുത്തി എവിടെ പോകുന്നു: ഞാന്‍ മനുഷ്യനെ തേടി നടക്കുകയാണ്. അദ്ദേഹം മറുപടി പറഞ്ഞു: അപ്പോള്‍ ഞങ്ങള്‍ മനുഷ്യരല്ലേ..അവര്‍ വീണ്ടും ചോദിച്ചു: അതിന് ഡയോജനീസ് പറഞ്ഞ മറുപടി.. ഞാന്‍ കയ്യും കാലുമുള്ള മനുഷ്യരെയല്ല.. മനുഷ്യത്വമുള്ള മനുഷ്യരെയാണ് അന്വേഷിക്കുന്നത്. 
പകല്‍വെളിച്ചത്തിലും പരസ്പരം കാണാന്‍ കഴിയാത്ത, കണ്ണില്‍ ഇരുട്ട് കൂട്ടുകൂടിയ, മനുഷ്യര്‍ക്കിടയില്‍ ചിന്തയുടെ ചിത്രമിട്ട വാക്കുകളായിരുന്നു അത്. അന്യരുടെ വേദനകള്‍ കേള്‍ക്കാനാവാത്ത ചെവിയും, അഹം നിറഞ്ഞ മനസ്സുമായി ഇപ്പോള്‍ പകല്‍വെളിച്ചത്തില്‍ മനുഷ്യരുണ്ട്. പക്ഷേ, മനുഷ്യത്വം മലക്കിയ്യത്തിലേക്ക് മാറുന്ന മനസ്സുള്ള മനുഷ്യരുണ്ടോ? രക്തവും അഭിമാനവും വിലപ്പെട്ടതാണെന്ന് അവസാന ഹജ്ജ് വേളയില്‍പോലും അരുള്‍ ചെയ്ത അന്ത്യദൂതന്റെ വാക്കുകള്‍ നാം ഏതെല്ലാം ഇടങ്ങളില്‍ സൗകര്യപൂര്‍വം മറന്നു പോകുന്നു. വെറുത്തും ഭയന്നും അകന്നും കഴിയുന്ന നവലോക ക്രമത്തിന്റെ തമസ്സിന്റെ ഘനാന്ധകാരത്തില്‍, നമുക്ക് സംസ്‌കാരത്തിന്റെ ജാലകങ്ങള്‍ തുറന്നിടാം. ഇരുള്‍മാറി വെളിച്ചം വരികയും സ്വയം തിരിച്ചറിയുകയും ചെയ്യാം… 
സഞ്ചാരങ്ങളാണ് പലപ്പോഴും മനുഷ്യ ചരിത്രത്തിന്റെ ഭാഗധേയങ്ങള്‍ നിര്‍ണയിച്ചത്. ആദിമ മനുഷ്യനും സഞ്ചാരിയായിരുന്നു. വനാന്തരങ്ങളുടെ മലമ്പാതകള്‍ താണ്ടി അവന്‍ അലഞ്ഞു. കാട്ടാറില്‍ നിന്ന് വെള്ളം കുടിച്ചു, കാട്ടു കിഴങ്ങുകള്‍ ചുട്ടു തിന്നു, മലന്തേന്‍ നുകര്‍ന്ന്, കാടും മേടും താണ്ടി, മുളംകമ്പുകളില്‍ കുടില്‍കെട്ടി അങ്ങിനെയങ്ങിനെ സഞ്ചാരം ചെയ്തു. പിന്നെ, ചരിത്രത്തിന്റെ നാള്‍വഴികളില്‍ മനുഷ്യന്‍ സഞ്ചരിച്ചു കൊണ്ടേയിരുന്നു. ഇബ്രാഹീം പ്രവാചകന്‍ ബാബിലോണിയയില്‍ നിന്ന് ചെങ്കടലിന്റെ തീരങ്ങളിലൂടെ ഈജിപ്ത് പിന്നിട്ടു. മയിലുകള്‍ താണ്ടിയാണ് പ്രാചീന മക്കയില്‍ എത്തുന്നത്. ആദം പ്രവാചകന്‍ സിലോണില്‍ നിന്നും പ്രിയസഖിയെ തേടിയുള്ള യാത്ര അവസാനിക്കുന്നത് അറഫയിലാണ്. അതെ,കണ്ടുമുട്ടലിന്റെ ആത്മസുഖമാണ് യാത്രകള്‍. ഇബ്‌നു ബത്തൂത്ത നടത്തിയ യാത്രകള്‍ ഇല്ലായിരുന്നുവെങ്കില്‍ ചരിത്രം ഇന്നും അപൂര്‍ണതയുടെ പുസ്തകമാകുമായിരുന്നു. പായക്കപ്പലേറി, കടലലകളെ തോല്‍പ്പിച്ച്, ഏകാന്തമായ യാത്ര. ഓര്‍മിക്കുമ്പോള്‍ പോലും ഭയമിരച്ചു കയറുന്ന കടല്‍ യാത്ര!
എന്തായിരിക്കും ഈ മൊറോക്കോക്കാരനെ അതിനു പ്രേരിപ്പിച്ചത്! താര്‍ത്താരികളും, ചെങ്കിസ്ഖാനും ചരിത്രത്തെ നിണമണിയിച്ച യാത്രക്കാരാണ്.
നെപ്പോളിയന്റെ യാത്രകള്‍ പിടിച്ചടക്കലിന്റെ കടുംനിറമുള്ള യാത്രകളായിരുന്നു. യമനിലെ തരീമില്‍ നിന്ന് പത്തേമാരി കേറി ഉത്തര അറ്റ്‌ലാന്റിക് ഓഷ്യന്‍ കടന്ന്, ഇന്ത്യന്‍ മഹാ സമുദ്രത്തിന്റെ തിരമാലകള്‍ 
കീറിമുറിച്ചു കടന്നു വന്ന ‘ഹള്‌റമി’ സൂഫി, സഞ്ചാരങ്ങളാണ് ഇന്ത്യയില്‍ ആത്മസുഗന്ധം പ്രസരിപ്പിച്ചത്.
കൊയിലാണ്ടിയിലെ കാറ്റ് കുറുകുന്നത് പോലും സഞ്ചാരിയുടെ സുഖമുള്ള ഓര്‍മകളിലാണ്. പൊന്നാനിയിലും,
വളപട്ടണത്തും സഞ്ചാരികളുടെ കാലിടം പതിയുന്നുണ്ട്.
കടലില്‍ മുസല്ലയിട്ടു വന്ന ‘സയ്യിദ് ഖുതുബ് ജമലുല്ലൈലി’ യാത്രയുടെ ആത്മ വിസ്മയമാണ്.. അതെ, യാത്രകള്‍ ആത്മാന്വേഷണത്തിന്റെ അഗ്‌നിയാണ്.
അത് വിശപ്പ് പോലെ മനസ്സിനെ എരിച്ചു കൊണ്ടിരിക്കും. അറിയാനുള്ള തിടുക്കം മനസ്സില്‍ ചുരമാന്തിത്തുടങ്ങിയാല്‍ ഭാണ്ഡം മുറുക്കും. പിന്നെ നാം മുസാഫിറാകും… പലപ്പോഴും നാം തന്നെയുണ്ടാക്കിയ ‘അഹം’ തോടിനുള്ളില്‍ നാം ഒതുങ്ങികൂടുകയാണ്. ആ ഇരുട്ടില്‍ നമ്മള്‍ മാത്രമാണ് നമ്മുടെ ശരി. സങ്കുചിതത്വത്തിന്റെ ഈ വലയം ഭേതിക്കപ്പെടുന്നത് മുസാഫിറാകുമ്പോഴാണ്. ‘ആകാശ ഭൂമികളുടെ വലിപ്പമുണ്ട് സ്വര്‍ഗത്തിന്’എന്ന സ്രഷ്ടാവിന്റെ വചനത്തെ നാം ബോധപൂര്‍വം വിസ്മരിക്കുകയാണോ?. ഈ ലോകം എത്ര വിസ്തൃതമാണന്നോ, എവിടെയൊക്കെ എത്രയോ മനുഷ്യരുണ്ടെന്നോ നാം ഓര്‍ക്കാറില്ല. എത്രയോ ജീവിതങ്ങള്‍,സംസ്‌കാരങ്ങള്‍,
ഭാഷകള്‍, ദേശങ്ങള്‍, വേഷങ്ങള്‍. ഖുര്‍ആന്‍ യാത്രയെ പ്രചോദിപ്പിക്കുന്നുണ്ട്. എന്റെ അറിവില്‍ എല്ലാ മതവേദങ്ങളും യാത്രയെക്കുറിച്ചു പറയുന്നുണ്ട്. നമ്മിലെ നമ്മെ മനസിലാക്കാനും, നമ്മളിലില്ലാത്തവ മനസ്സിലാക്കാനുമാണ് യാത്രകള്‍. അതെ നാം ഒരു യാത്ര പോകുന്നു. 
സംസ്‌കാര ജാലകങ്ങള്‍ തുറന്ന്. നാം നമ്മുടെ സംസ്‌ക്കാരത്തെ രൂപപ്പെടുത്തണം.
അതുകൊണ്ട,് ആദ്യം തന്നിലേക്കുതന്നെ ഒന്ന് യാത്ര ചെയ്തു നോക്കൂ. നമ്മെ മറ്റുള്ളവര്‍ എങ്ങനെയാണ് നോക്കി കാണുന്നത്. നമ്മുടെ ഇടപെടല്‍ മറ്റുള്ളവര്‍ക്ക് ആരോചകമാകുന്നുണ്ടോ?. ജനങ്ങളുമായുള്ള ഇടപഴക്കങ്ങള്‍ക്കും സംസാരങ്ങള്‍ക്കുമൊക്കെത്തന്നെ വളരെ മാന്യവും മധുരോദാരവും മാതൃകാപരവുമായ രീതികളാണ് ഇസ്‌ലാം പഠിപ്പിച്ചിട്ടുള്ളത്. കൊടിയ ധിക്കാരിയായ ഫറോഫയുടെയടുത്തേക്കു പോകാന്‍ മൂസാനബിയെയും സഹോദരന്‍ ഹാറൂന്‍ നബിയെയും നിയോഗിച്ചയച്ചപ്പോള്‍പോലും അല്ലാഹു കല്‍പിച്ചത്, നിങ്ങളിരുവരും അവനോട് മൃദുലരീതിയില്‍ സംസാരിക്കണം എന്നായിരുന്നു. ജനങ്ങളോട് നിങ്ങള്‍ നല്ലതു പറയണമെന്നാണ് ഖുര്‍ആന്റെ ശാസന. പരുഷമായും രോഷത്തോടെയും അനാവശ്യ ശബ്ദത്തിലും സാംസാരിക്കരുത്. നിന്റെ ശബ്ദം താഴ്ത്തുക- നിശ്ചയമായും ഹീനശബ്ദം കഴുതയുടേതത്രെ.
ഉത്തമ വചനങ്ങള്‍ക്ക് അനന്തമായ പ്രതിഫലനമുണ്ടാകുമെന്നു വിവരിച്ച അല്ലാഹു കല്‍പിച്ചതിതാണ്: എന്റെ അടിമകള്‍ ഏറ്റം ഉദാത്തമായ കാര്യങ്ങള്‍ പറയണമെന്ന് താങ്കള്‍ നിര്‍ദേശിക്കുക. നമ്മുടെ സംഭാഷണരീതികളും ശൈലികളും പദാവലികളും സംബന്ധിച്ച് ആത്മപരിശോധന നടത്തണം. ഇന്നവരോട് ഇന്നരീതിയില്‍ സംഭാഷണം നടത്തണമെന്ന യാതൊരു അളവുകോലുകളും വ്യവസ്ഥകളും പലര്‍ക്കുമില്ല. അങ്ങനെയൊരു സംസ്‌കാരമോ ധര്‍മമോ ഉണ്ടോ എന്നു ശങ്കിക്കുന്നവരാണ് പലരും. നാം ആരുമായി സംസാരിക്കുന്നുവോ അവര്‍ നമ്മുടെ ഓരോ വാക്കിലും, അക്ഷരത്തിലും ഭാവഹാവങ്ങളില്‍ നിന്നും, പലതും വായിച്ചെടുക്കുന്നുണ്ട്. മറ്റുള്ളവരെ ഇകഴ്ത്തിയും അവഹേളിച്ചും തരംതാഴ്ത്തിയുമൊക്കെ സംസാരിക്കുന്ന രീതി പലരുടേയും സ്വഭാവമാണ്. വളരെ ഗുരുതരമായ ദുസ്വഭാവമാണിതെന്ന് സത്യവിശ്വാസി തിരിച്ചറിഞ്ഞേ പറ്റൂ. ഇമാം ഇബ്‌നു അബ്ബാസില്‍നിന്നു നിവേദനം- മഹാന്‍ പറഞ്ഞു: സ്‌നേഹിതന്റെ ന്യൂനതകള്‍ പറയാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍, സ്വന്തം കുറ്റങ്ങളും കുറവുകളും നീ ഓര്‍ക്കുക. സ്വന്തം കണ്ണിലെ കുന്തം കാണാത്തവന്‍ മറ്റുള്ളവരുടെ കണ്ണിലെ കരടുകാണുന്നു എന്ന ആപ്തവാക്യത്തിന്റെ ഉദ്ദേശ്യമാണ് മേല്‍പറഞ്ഞത്. മുട്ടുകയ്യില്ലാത്തവന്‍ ചെറുവിരലില്ലാത്തവനെ കുറ്റം പറയുക എന്നതും ഇതുതന്നെ. നമ്മില്‍ പലരുടെയും അവസ്ഥ ഇതാണ്. ഇത്യാദി വിഷയങ്ങളെല്ലാം ഖുര്‍ആനും ഹദീസും ആവര്‍ത്തിച്ചു വിലക്കിയതാണ്. 
അല്ലാഹു പറഞ്ഞു: ഹേ സത്യവിശ്വാസികളേ, നിങ്ങളില്‍ ഒരുകൂട്ടര്‍ മറ്റൊരു കൂട്ടരെ പരിഹസിക്കരുത്; ഇവര്‍ അവരേക്കാള്‍ ഉത്തമരായേക്കാം. ഒരു കൂട്ടം വനിതകള്‍ മറ്റൊരു കൂട്ടം വനിതകളെയും കളിയാക്കരുത്; ഇവര്‍ അവരേക്കാള്‍ ഉദാത്തരായേക്കാം. പരസ്പരം നിങ്ങള്‍ കുത്തുവാക്കുകള്‍ പറയാനോ പരിഹാസപ്പേരുകള്‍ വിളിച്ചപമാനിക്കാനോ പാടില്ലതാനും. സത്യവിശ്വാസം പുല്‍കിയ ശേഷം അധര്‍മപ്പേര് എത്രഹീനം! ആരെങ്കിലും വന്നുപോയവയില്‍നിന്നു പശ്ചാത്തപിക്കാത്തപക്ഷം, അവര്‍ തന്നെയത്രെ അക്രമികള്‍. കുത്തുവാക്ക് പറയുകയും അവഹേളിക്കുകയും ചെയ്യുന്ന ഏതൊരാള്‍ക്കും മഹാനാശം എന്നും ഖുര്‍ആന്‍ വ്യക്തമാക്കി… 
റസൂല്‍ പറഞ്ഞു: ഊഹം നിങ്ങള്‍ സൂക്ഷിക്കുക. കാരണം, ഏറ്റവും വലിയ നുണയായിരിക്കുമത്. നിങ്ങള്‍ ചുഴിഞ്ഞന്വേഷിക്കരുത്, ചാരപ്പണി ചെയ്യരുത്, മാത്സര്യപ്രകടനമരുത്, പരസ്പരം അസൂയ വെക്കരുത്, വിദ്വേഷമുണ്ടാക്കരുത്, ഗൂഢാലോചന നടത്തരുത്. അല്ലാഹുവിന്റെ അടിമകളേ, അവന്‍ കല്‍പിച്ചതുപോലെ നിങ്ങള്‍ സഹോദരങ്ങളാവുക. ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്. അവന്‍ സഹോദരനെ അക്രമിക്കയില്ല, അവഹേളിക്കുകയില്ല, നിസ്സാരനാക്കുകയില്ല. തഖ്‌വ കുടികൊള്ളുന്നത് (നെഞ്ചിലേക്ക് ചൂണ്ടി) ഇവിടെയാകുന്നു. മുസ്‌ലിമായ തന്റെ സഹോദരനെ നിസ്സാരമാക്കുന്നത് 
തന്നെമതി ഏറ്റം വലിയ തിന്മയായി. ഒരു മുസ്‌ലിമിന്റെ എല്ലാം മറ്റൊരു മുസ്‌ലിമിന് നിഷിദ്ധമത്രെ- രക്തം, അഭിമാനം, സമ്പത്ത് എന്നിവ. ഈ അമൂല്യാധ്യാപനങ്ങളൊക്കെ നാം മറന്നു. 
മനുഷ്യനെ സംബന്ധിച്ചിടത്തോളം, അവന്‍ അല്ലാഹുവിന്റെ അടിമയാണ്. ഉടമയുടെ, യജമാനന്റെ അന്നദാതാവിന്റെ, അനുഗ്രഹദായകന്റെ താല്‍പര്യമനുസരിച്ചുമാത്രമേ അവന്‍ ജീവിച്ചുകൂടാവൂ.. ധിക്കരിച്ചും നിയമലംഘനം നടത്തിയുമുള്ള ജീവിതം ക്ഷണികമായിരിക്കും; തുടര്‍ന്നുള്ളത് കടുത്ത ശിക്ഷയും. നമ്മെ നാം തിരിച്ചറിയുക, വിജയത്തിന്റെ പാതയില്‍ ജീവിക്കുക

സമഗ്ര വായന (Comprehensive reading)

യഥാവിധി മനസ്സിലാക്കുവാനും അനുവാചകന് ഉള്‍ക്കാഴ്ച നല്‍കുന്നതുമായ സമഗ്ര വായനയാണ് ഇസ്‌ലാം പ്രാധാന്യം കല്‍പിക്കുന്നത്. വായന അധികരിപ്പിക്കും തോറും അനുവാചകന് പുതിയ അറിവനുഭവങ്ങള്‍ സമ്മാനിക്കുന്നതാണ് നല്ല പുസ്തകങ്ങള്‍. ഇത്തരം വായനയര്‍ഹിക്കുന്ന പുസ്തകങ്ങള്‍ മൂന്നു പ്രാവശ്യം വായിക്കണമെന്നാണ് അഡ്‌ലര്‍ വാദിക്കുന്നത്. എന്നാല്‍, വായനയില്‍ പ്രാഗല്‍ഭ്യം നേടിയ ഒരാള്‍ക്ക് മൂന്നു വായനകളും ഒരുമിച്ചു നടത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു വെക്കുന്നുണ്ട്. അതേസമയം, തനിക്ക് മനസ്സിലാകാത്തവ മറ്റുള്ളവരോട് ചോദിച്ചു മനസ്സിലാക്കാമെന്ന് ധരിക്കുന്നത് ഒരു തരം ബൗദ്ധിക അലസതയാണ്. കാരണം, നമുക്ക് മനസ്സിലാകാത്തതിന് അടിസ്ഥാനപരമായി രണ്ടു കാരണങ്ങളുണ്ടാകാം. ഒന്ന്, അത് നമ്മുടെ ഗ്രഹണശേഷിക്കതീതമായിരിക്കും. അപ്പോള്‍ അതിന് മൂന്നുപാധികള്‍ വേണ്ടിവരും. ഫിസിക്‌സ് പഠിക്കാന്‍ മാത്തമാറ്റിക്‌സ് ആവശ്യമാകുന്നതുപോലെ. രണ്ട്- നമ്മള്‍ അതിനാവശ്യമായ ചിന്തകൊടുത്തിരിക്കില്ല. ഉദാഹരണത്തിന് അമ്പത് തവണ വായിച്ചിട്ടും അരിസ്റ്റോട്ടലിന്റെ മെറ്റാഫിസിക്‌സ് ഗ്രഹിക്കാത്ത ഇബ്‌നുസീനക്ക് ഒരു പുസ്തക വില്‍പനക്കാരന്‍ സമ്മാനിച്ച അതിലെ സാങ്കേതികത്വങ്ങളെ കെട്ടഴിക്കുന്ന ഒരു പുസ്തകമാണ് പിന്നീട് അതിലേക്കുള്ള വഴിതെളിയിച്ചത്.
ഹദീസ് വായനക്ക് ഏഴാം നൂറ്റാണ്ടിലെ അറബിഭാഷാ പരിജ്ഞാനം വേണമെന്നത് ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. പതിനാറാം നൂറ്റാണ്ടിന്റെ ഒടുക്കത്തിലും പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ഷെക്‌സ്പിയര്‍, കിങ് ജെയിംസിന്റെ ബൈബിള്‍ വിവര്‍ത്തനം ചെയ്ത ജോണ്‍ഡണ്‍ മിള്‍ട്ടണ്‍ തുടങ്ങിയവരിലൂടെ ഇംഗ്ലീഷ് ഭാഷ അതിന്റെ അഗ്രമസ്ഥാനത്തിലെത്തിയ പോലെ, ജാഹിലിയ്യാ കവികളിലൂടെ അറബി സാഹിത്യം അതിന്റെ വളര്‍ച്ചയുടെ ഉച്ചിയിലെത്തിയ ഘട്ടത്തിലാണ് ഖുര്‍ആനും ഹദീസുമൊക്കെ അവതീര്‍ണമാകുന്നത്. ഒരു ഭാഷയുടെ കാവ്യസാഹിത്യം വശമാക്കിയാല്‍, ആ ഭാഷ സ്വായത്തമാക്കി എന്നു പറയുന്നതിലെ യുക്തി ഇതാണ്.
വായനക്ക് പ്രധാനമായും മൂന്നു ലക്ഷ്യങ്ങളാണുള്ളത്. ആനന്ദം (Amazment), h‑n-h-c‑w (Information), അറിവ് (ഡിറലൃേെമശേിഴ) എന്നിവകളാണവ. കേവല നേരംപോക്കാണ് ഒന്നാമത്തേതെങ്കില്‍, അഭ്യസ്തവിദ്യരായ ഏതൊരാള്‍ക്കും അനായാസം നടത്താവുന്ന വിവരശേഖരണമാണ് രണ്ടാമത്തേത്. എന്നാല്‍ ആദ്യത്തില്‍ കഠിനമായി അനുഭവപ്പെടുന്നതും അധിക ശ്രമങ്ങളിലൂടെ നേടിയെടുക്കാനാവുന്നതുമായ സമഗ്ര വായന കൊണ്ടുദ്ദേശിക്കുന്ന ഉള്‍കാഴ്ചയാണ് മൂന്നാമത്തേത്.
ക്രൈസ്തവ പ്രമാണമനുസരിച്ച് സെന്റ് അഗസ്റ്റിന്‍ എഴുതിയ ഒരു പ്രബന്ധത്തില്‍, ബൈബിള്‍ മനസ്സിലാക്കുന്നതിനു ഭാഷാ കലകള്‍ അഭ്യസിക്കണമെന്ന് അദ്ദേഹം വാദിക്കുന്നുണ്ട്. ഇങ്ങനെ, ഭാഷാ കലകള്‍ സിദ്ധിക്കുന്നതിലൂടെ ഒരാള്‍ ചിന്താപരമായി സ്വതന്ത്ര്യനാവുകയാണ്. ഒരാള്‍ക്ക് അവന്‍ വായിക്കുന്നതെന്തും മനസ്സിലാക്കുവാനും ചിന്തിക്കുന്നതെന്തും ആവിഷ്‌കരിക്കുവാനും സാധിക്കുന്ന ഒരവസ്ഥയാണത്. സമകാലിക ചിന്തകളിലധികവും ഇടുങ്ങിയതാണ്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ വലിയൊരു പരാജയം കൂടിയാണത്. സ്വതന്ത്രകലകളായ വ്യാകരണ ശാസ്ത്രം, തര്‍ക്കശാസ്ത്രം, അലങ്കാര ശാസ്ത്രം എന്നിവകളുടെ പുനരുദ്ധാരണമാണ് ഈ ചിന്താ പ്രതിസന്ധിയില്‍നിന്നും കരകയറാനുള്ള ഏക മാര്‍ഗം.
‘റീഡ്’ എന്ന ഇംഗ്ലീഷ് പദത്തിന് വായന എന്ന അടിസ്ഥാനാര്‍ത്ഥത്തിനു പുറമേ, അയവിറക്കുന്ന മൃഗങ്ങളുടെ നാലാം ഉദരം (ളീൗൃവേ േെീാമരവ) എന്ന പഴയൊരര്‍ത്ഥം കൂടിയുണ്ട്. റൂമിനന്റ്‌സ് പൊതുവേ ഭക്ഷണങ്ങള്‍ ചവക്കുകയും അതിനെ വിഴുങ്ങിയതതിനുശേഷം പുറത്തേക്ക് തള്ളി വീണ്ടും ചവക്കുകയും വിഴുങ്ങുകയും ചെയ്യുന്നപോലെ വായിച്ചതിനെ വീണ്ടും വീണ്ടും വായിക്കണമെന്ന അര്‍ത്ഥം, വായന എന്ന വാക്കില്‍തന്നെ അടങ്ങിയിട്ടുണ്ട്. ഈയൊരാശയത്തെ ഫ്രാന്‍സിസ് ബേക്കണ്‍ അവതരിപ്പിക്കുന്നതിങ്ങനെയാണ്:” ചില പുസ്തകങ്ങള്‍ രുചിക്കണം, ചിലതിനെ വിഴുങ്ങണം, മറ്റു ചിലതിനെ ചവച്ചരച്ച് ദഹിപ്പിക്കണം.”
വലിയ എഴുത്തുകാര്‍ അവരുടെ രചനകളില്‍ വളരെ കൃത്യവും സൂക്ഷ്മവും നിശ്ചിതവുമായ വാക്കുകളാണുപയോഗിക്കുക. പ്രത്യേകിച്ച് കവികള്‍- അവര്‍ വാക്കുകളെ അര്‍ത്ഥം മാത്രമല്ല, അവയുടെ ശബ്ദംകൂടി പരിഗണിച്ചാണ് തെരഞ്ഞെടുക്കുക. മറ്റു രചയിതാക്കളില്‍നിന്നും അവരെ വ്യതിരിക്തമാക്കുന്ന ഘടകവും മറ്റൊന്നല്ല. ആധുനിക-പൂര്‍വാധുനിക രചനകളുടെ വ്യത്യാസത്തെക്കുറിച്ച് ഒരു മൗറിത്താനിയന്‍ പണ്ഡിതന്റെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്: ”പഴയ ആളുകള്‍ ഒരു പുസ്തകം കണക്കെ വ്യാഖ്യാനങ്ങളെഴുതാന്‍ പാകത്തില്‍ ഒരു വാക്യമെഴുതി. ആധുനികര്‍ ഒരു വാക്യത്തിലൊതുക്കാന്‍ പോന്ന പുസ്തകങ്ങളെഴുതുന്നു. ഇത്തരം സൂക്ഷ്മമായ വാക്കുകളുടെ കൃത്യമായ അര്‍ത്ഥങ്ങളെ വായനക്കാരന്‍ അറിയേണ്ടതുണ്ട്. അതിനു നല്ലൊരു പദോല്‍പത്തി വീക്ഷത്വകമായ നിഘണ്ടു അവലംബമായി ഉപയോഗിക്കേണ്ടിവരും. നമ്മുടെ ഭാഷയുടെ ഒരു പരിമിതി തന്നെ നമ്മള്‍ വളര്‍ന്ന ഭാഷാ പരിസ്ഥിതിക്കൊപ്പിച്ച് നാം വാക്കുകളുടെ അര്‍ത്ഥങ്ങളെ ഊഹിക്കുന്നു എന്നതാണ്.
അഡ്‌ലറുടെ മധ്യകാലഘട്ടത്തിലെ വായനാ പൈതൃകത്തെക്കുറിച്ച് നിരീക്ഷണം ശ്രദ്ധേയമാണ്. പുസ്തകങ്ങളുടെയും വായനക്കാരുടെയും ആധിക്യമില്ലായിരുന്നെങ്കിലും മധ്യകാലത്തിന്റെ അവസാനഘട്ടത്തില്‍ ഇന്നത്തെ ഏറ്റവും നല്ല വായനക്കാരനേക്കാള്‍ മികച്ച വായനക്കാരുണ്ടായിരുന്നു എന്ന് അദ്ദേഹം പറയുന്നു. അവര്‍ മൂല്യം കല്‍പിച്ച പുസ്തകങ്ങളില്‍ അവര്‍ അതിവൈദഗ്ധ്യം നേടിയിരുന്നു. ബൈബിളിനും ഖുര്‍ആനിനും തല്‍മൂദിനും അവര്‍ കല്‍പിച്ചത്ര മൂല്യം നാമൊരു പുസ്തകത്തിനും കല്‍പിച്ചിട്ടുണ്ടാവില്ല. വായനയുടെ ഉദാത്തമായ മാതൃകക്ക് മധ്യകാലഘട്ടത്തിന്റെ മഹാത്മാക്കള്‍ വേദഗ്രന്ഥങ്ങള്‍ രചിച്ച് വ്യാഖ്യാനങ്ങളിലേക്ക് നോക്കാനാവശ്യപ്പെടുന്ന അഡ്‌ലര്‍ താന്‍ നിര്‍ദ്ദേശിക്കുന്ന വായനാ നിയമങ്ങള്‍ മധ്യകാലത്തെ ഒരു ഗുരു തന്റെ ശിഷ്യര്‍ക്ക് പുസ്തകം വായിച്ചു കൊടുക്കുന്ന രീതിയുടെ രൂപവല്‍കരണം മാത്രമാണെന്ന് സമ്മാനിക്കുന്നുണ്ട്. ഇന്നും കണ്ണിമുറിയാതെ ഈ രീതിശാസ്ത്രം നിലനില്‍ക്കുന്നുണ്ട്. സ്ഥിരതയുടെ ശൃംഖല എന്ന ഈയൊരംശം നമ്മുടെ ജ്ഞാനശാസ്ത്രത്തിന്റെ വലിയൊരു സവിശേഷതയാണ്. 
വായനക്ക് മൂന്ന്, അടിസ്ഥാന രീതികളുണ്ട്. ഘടനാപരമായ രീതിയാണ് (ടൃtuരൗേൃമഹ ൃലമറശിഴ). ഒന്ന്- മഹത് ഗ്രന്ഥങ്ങള്‍ക്കെല്ലാം അവകളുടേതായ സവിശേഷ ഘടകളുണ്ടാകും. ഉദാഹരണത്തിന് ഇമാം ഗസ്സാലി(റ)വിന്റെ ഇഹ്‌യാ ഉലൂമുദ്ദീന്‍ പ്രത്യേകമായ ഒരു ഘടനയുണ്ട്. നാല്‍പത് അധ്യായങ്ങളുള്ള ഇഹ്‌യായുടെ ഇരുപതാമത്തെ അധ്യായം (ഹൃദയഭാഗം) പ്രവാചകന്‍ (സ്വ)യുടെ സ്വഭാവത്തെക്കുറിച്ചാണെന്നതും ഗ്രന്ഥത്തിന്റെ നാല് ഭാഗങ്ങള്‍ നാല് കാലഭേദങ്ങളെ കുറിക്കുന്നു എന്നതും ഒന്നാമത്തെ അധ്യായം സാങ്കേതിത്വങ്ങളെ നിര്‍വഹിക്കുന്ന വിജ്ഞാനത്തെ പറ്റിയുള്ളതാണെന്നും അതിന്റെ ഘടനാപരമായ സവിശേഷതകളാണ്.
രണ്ടാമത്തേത്, വിശകലനാത്മക രീതിയാണ് (അിമഹ്യശേരമഹ ൃലമറശിഴ) ഉള്ളടങ്ങിയ കാര്യങ്ങളെ വ്യാഖ്യാന വിധേയമാക്കുന്നതാണത്. വിമര്‍ശനാത്മക രീതിയാണ് മൂന്നാമത്തേത്.
വായനയുടെ വിവിധ ഘട്ടങ്ങളെയാണ് ഈ മൂന്ന് രീതികള്‍ സൂചിപ്പിക്കുന്നത്. ആദ്യം പുസ്തകത്തിന്റെ ഘടനയെ വായിക്കണം. ശേഷം പുസ്തകത്തിന്റെ അന്തസത്ത ഗ്രഹിച്ചതിനു പിറകെ, പുസ്തകവുമായി സംഭാഷണത്തിലേര്‍പ്പെടണം. എന്നാല്‍, പലരും ആദ്യ രണ്ടു ഘട്ടങ്ങളെ അവഗണിച്ച് നേരിട്ട് മൂന്നാം ഘട്ടത്തിലേക്ക് ചാടിക്കടക്കുന്നു. ഈ പ്രവണത ശരിയല്ല. സമയമെടുത്ത് ചെയ്യേണ്ട ഒന്നാണ് ഗൗരവ വായന. മണിക്കൂറില്‍ ഇരുപത് പേജിലധികം വായിക്കരുതെന്നാണ് അഡ്‌ലര്‍ അഭിപ്രായപ്പെടുന്നത്.
പ്രകൃതിയെ വായിക്കുന്നതിനു തുല്യമാണ് പുസ്തക വായന. നാം തന്നെ സ്വയം ചോദ്യങ്ങളുന്നയിച്ച് അതിനുള്ള മറുപടി കണ്ടെത്തണം. വായന പഠനമാണെന്നാണ് അഡ്‌ലറുടെ പക്ഷം, ഒരു നല്ല വായനക്കാരന്‍ സജീവ പഠിതാവാണ്. നിഷ്‌ക്രിയ വായന എന്ന ഒന്നില്ല. മറിച്ച് കൂടുതല്‍ സജീവമായ വായന എന്ന ഒന്നേ ഉള്ളൂ. ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ ഒരു അധ്യാപകന് കീഴില്‍ പഠിക്കുന്നവനാണ് കൂടുതല്‍ സജീവ പഠിതാവ് എന്ന് അഡ്‌ലര്‍ വാദിക്കുന്നുണ്ട്. ഇവിടെ, മരിച്ച അധ്യാപകനെന്നതുകൊണ്ട് മഹത് ഗ്രന്ഥങ്ങളെയാണദ്ദേഹം വിവക്ഷിക്കുന്നത്. ചില പുസ്തകങ്ങള്‍ വായിക്കാന്‍ ഒരു അധ്യാപകന്റെ സഹായം ആവശ്യമായി വരും. അബൂ ഹയ്യാന്‍ അത്തൗഹീദി(റ) പറയുന്നു: അനുഭവസ്ഥര്‍ വിചാരിക്കുന്നത് പുസ്തകങ്ങള്‍ ബുദ്ധിയുള്ളവരെ അത് മനസ്സിലാക്കുന്നതിലെത്തിക്കുമെന്നാണ്. എന്നാല്‍, ഏറ്റവും ബുദ്ധിശാലികളായവരെപോലും കുഴക്കുന്ന അവ്യക്തതകല്‍ ചേര്‍ന്നതാണ് അവകളെന്ന് അവര്‍ അറിയാതെ പോകുന്നു.’
സമഗ്ര വായന പ്രയാസകരം തന്നെയാണ്. പ്രവാചകര്‍(സ്വ) പറഞ്ഞു: വിദ്യ അഭ്യസിക്കുന്നതിലൂടെയാണ് അറിവ് ലഭിക്കുക. ഇവിടെ ‘ഇന്നമല്‍ ഇല്‍ ബി തഅല്ലും’ എന്ന പ്രവാചക വചനത്തിലെ ‘തഅല്ലും’ എന്നതിന്റെ രൂപകമായ ‘തഅല്ല’ അറബി വ്യാക്യരചനാ ശാസ്ത്ര പ്രകാരം പ്രയാസത്തെ ധ്വനിപ്പിക്കുന്നതാണ്. അഥവാ, അറിവ് ലഭിക്കണമെങ്കില്‍ പ്രയാസങ്ങള്‍ സഹിക്കണം എന്നര്‍ത്ഥം. എന്നാല്‍ മേല്‍ പറയപ്പെട്ട രീതികളവലംബിച്ച് വായന ഒരു പതിവ് ശീലം ആക്കുന്നതിലൂടെ അത് അനായാസം അത്യാനന്ദകരവുമായ ഒരു അനുഭവമായി മാറുന്നു എന്ന് അഡ്‌ലര്‍ നിരീക്ഷിക്കുന്നുണ്ട്. ഇമാം അബൂ ഹനീഫ(റ)ന്റെ വാക്കുകള്‍ ഈയൊരാശയത്തെ വ്യക്തമാക്കുന്നതാണ്. അറിവന്വേഷണത്തിന്റെ വഴിയില്‍ നാം അനുഭവിക്കുന്ന അനുഭൂതികളെങ്ങാനും ഇവിടുത്തെ രാജാക്കന്മാര്‍ അറിഞ്ഞിരുന്നെങ്കില്‍, അവര്‍ അവരുടെ പരിവാരങ്ങളെ ഉപയോഗിച്ച് അത് കവര്‍ന്നെടുക്കുമായിരുന്നു.’ കാര്യങ്ങളെ ഗ്രഹിക്കുക എന്നതിനെ കുറിക്കുന്ന ‘വജദ’ എന്ന അറബി പദത്തിന് ആനന്ദിക്കുക എന്നര്‍ത്ഥം കൂടിയുണ്ട് എന്നത് ഇതിനോട് ചേര്‍ത്തു വെക്കേണ്ടതാണ്